Wednesday, December 4, 2019

"ഗുരുക്കന്മാർ".........ഓർമ്മകൾ 5

"ഗുരുക്കന്മാർ"
ഓർമ്മകൾ 5
പ്രീഡിഗ്രി രണ്ടാം വർഷ പഠന കാലത്താണ് സമപ്രായക്കാരായ ചില ഗുരു സ്ഥാനീയരെ കണ്ടെത്തുന്നത് .
കണ്ടെത്തുന്നത് എന്ന വാക്കു ശരിയല്ല . അവർ ശിഷ്യനായി എന്നെ കണ്ടെത്തുന്നത് .
ഹോസ്റ്റലിൽ നിന്നും വാർഡൻ അറിയാതെ , ഒപ്പം ഗേറ്റ് കീപ്പർ അറിയാതെ മതില് ചാടി സിനിമയ്ക്ക് പോകാനും തിരിക കയറാനുമുള്ള വിദ്യ പകർന്നു തന്ന ഇന്ന് ദുബായിൽ ജോലി ചെയ്യുന്ന അടൂരുകാരൻ റെജി ഡാനിയൽ .
ജീവിതത്തിൽ ആദ്യമായി മദ്യം കഴിക്കുവാൻ കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിനടുത്തുള്ള അർക്കാഡിയ എന്ന ബാറിലേക്ക് ക്ഷണിച്ചു ആ മധു പകർന്നു തന്ന അനിൽ പീറ്റർ എന്ന ഗുരു . അഞ്ചൽപ്പെട്ടിക്കാരൻ അനിൽ പീറ്റർ അന്ന് ബസേലിയസിൽ പഠിക്കുന്നു . താമസം ഞങ്ങളോടൊപ്പം എം ഡി ഹോസ്റ്റലിൽ .മുൻ എം എൽ എ യുടെ മകൻ .
എന്തായാലും ആദ്യ മദ്യ പരീക്ഷണം വിജയിച്ചില്ല .ആ കയ്പ്പിനോടും കവർപ്പിനോടും വെറുപ്പാണ് തോന്നിയത് . ആ കാലയളവിൽ ആ ഉദ്യമം ഒറ്റ ദിവസത്തിൽ അവസാനിച്ചു .
എഞ്ചിനീയറിംഗ് ഒന്നാം വർഷത്തിലാണ് രണ്ടാം ഗുരുവിൻറ്റെ കടന്നു വരവ് . അദ്ദേഹം കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കി . ഉത്തരവും തന്നു .
ഇതൊക്കെ സഹജം .പക്ഷേ പരാജയപ്പെട്ടു പിന്നോട്ടു പോകരുത് . തുടക്കത്തിൽ വെള്ളമല്ല ചേർക്കേണ്ടത് . മധുരമുള്ള കളർ സോഡാ . അപ്പോൾ നിൻറ്റെ ഈ കവർപ്പും കയ്പ്പും പ്രശ്നങ്ങളൊക്കെ തീരും .
അങ്ങനെ ആ മഹാനുഭാവനായ രണ്ടാം ഗുരു ശ്രീ കുര്യൻ പി മാത്യൂസിൻറ്റെ വാക്കുകളുടെ വിശ്വാസത്തിൽ വീണ്ടും മാറത്തഹള്ളി ബാറിലേക്ക് . കോഡേസ് റമ്മിൽ കളർ സോഡാ കലർത്തി ഗുരു ആ പാന ജലം തന്നു .
അദ്ദേഹത്തെ രണ്ടാം ഗുരുവെന്നു വിളിക്കാൻ ഞാൻ തയ്യാറല്ല .കാരണം വിൽസ് ഫ്ലേക്ക് സിഗരറ്റു വാങ്ങി തന്നു , ചുമയ്ക്കാതെ വലിക്കുവാനുള്ള അടവും പഠിപ്പിച്ചത് ആ ചേകവർ തന്നെ .
ഞങ്ങൾ ഏഴു പേര് അന്ന് വിജയ നഗറിലുള്ള ബാപ്പുജി ലേ ഔട്ടിൽ ഒരു വീട് വാടകയ്‌ക്കെടുത്താണ് താമസം . മദ്യപിച്ചെത്തിയ ഞങ്ങളെ ക്ഷുദ്ര ജീവികളെപ്പോലെ മറ്റുള്ളവർ കണ്ടു . പക്ഷെ കാലത്തിൻറ്റെ യാത്രയിൽ അവരും ക്ഷുദ്ര ജീവികളായി . പരിസ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റു ക്ഷുദ്ര ജീവികൾ 'കീടനാശിനികൾ' വാങ്ങി ഞങ്ങളുടെ വീട്ടിലെത്തി . ഞങ്ങൾ വാങ്ങി അവരുടെ വീടുകളിലും .
എന്തൊക്കെ പറഞ്ഞാലും പ്രിയപ്പെട്ട അനിൽ പീറ്റർ ഗുരുവേ , കുര്യൻ ഗുരുവേ , വല്ലപ്പോഴും മദ്യപിക്കുമ്പോഴും , പുക വലിക്കുമ്പോഴും ഗുരുക്കന്മാരെ ഞാൻ ഓർക്കാറുണ്ട് . ഗുരു വന്ദനം നടത്താറുണ്ട് .
പ്രീഡിഗ്രി കാലത്തേയ്ക്ക് ഒരു തിരികെ യാത്ര ...
മലയാളം ഡിഗ്രിക്കു ചേരണമെന്ന ആഗ്രഹം എന്നിൽ . പറ്റുമെങ്കിൽ മഹാരാജാസ് . അല്ലെങ്കിൽ ആർട്സ് കോളേജ് തിരുവനന്തപുരം . ലക്‌ഷ്യം സിനിമയിലേക്കുള്ള ചേക്കേറൽ . പക്ഷേ അച്ഛന് താല്പര്യം എഞ്ചിനീയറിംഗ് . അച്ഛൻ ഗുണങ്ങൾ നിരത്തി . ഇനി സിനിമയാണ് നിർബന്ധമെങ്കിൽ എൻജിനീയറിംഗ് ഡിഗ്രി കഴിഞു നിനക്ക് പൂനയിലോ മറ്റോ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേരാം . ഞാൻ സമ്മതിച്ചു .
അപ്പോഴാണ് പ്രീഡിഗ്രി ഹിന്ദി പരീക്ഷ ...ഒരു പുലിവാൽ ...
ബാക്കി എല്ലാ സബ്‌ജക്റ്റും തരക്കേടില്ലാതെ അറിയാം ...
ഒന്നാം വർഷ ഹിന്ദിക്ക് നല്ല മാർക്കുമുണ്ട് .
പക്ഷെ രണ്ടാം വർഷ ഹിന്ദി പുസ്തകം തുറന്നു പോലും നോക്കിയിട്ടില്ല .
'ജീവൻ ജ്യോതി' എന്നായിരുന്നു പുസ്തക തലക്കെട്ട് എന്ന് ഒരോർമ്മ .
പരീക്ഷ തലേന്ന് ആ തലേക്കെട്ടുള്ള പുസ്തകവുമായി തലയിൽ കൈ വെച്ച് ഞാനും . ഒരു മാർഗ്ഗം കണ്ടെത്തി . സുഹൃത്ത് സി റ്റി എബ്രഹാമിനെ ചെന്ന് കണ്ടു കാര്യം ബോധിപ്പിച്ചു . എല്ലാ പാഠത്തിൻറ്റെയും കഥയൊന്നു മലയാളത്തിൽ പറഞ്ഞു തരണം . ഇനി വായിച്ചു തീർക്കാൻ സമയമില്ല . നല്ലവനായ ആ കൂട്ടുകാരൻ സമയം കണ്ടെത്തി കഥ പറഞ്ഞു തന്നു . ഞാൻ മലയാളത്തിൽ കഥയുടെ ഒരു 'വൺ ലൈൻ' ചുരുക്കത്തിൽ എഴുതിയെടുത്തു ......
ചോദ്യ പേപ്പർ കയ്യിൽ കിട്ടി . എൻറ്റെ ഭാഗ്യമോ , അതോ എന്നെപ്പോലെയുള്ള ഏതോ മകൻറ്റെ അമ്മയായ ഒരു ഹിന്ദി ടീച്ചർക്ക് ചോദ്യങ്ങൾ തയാറാക്കുമ്പോൾ ഞങ്ങളെപ്പോലെയുള്ള അടിയുടെ കുറവുള്ള വിദ്യാർത്ഥികൾക്ക് ഒരു ഉപകാരമാകട്ടെ എന്നുള്ള കരുതലോ ? ? ...
ചരിത്രത്തിലാദ്യമായി എട്ടാം ക്ലാസ്സിൽ ചോദിക്കാറുള്ള ഒരു ചോദ്യം ആദ്യം ...
ഓണത്തെക്കുറിച്ചു ഒരു ഉപന്യാസം ........
'ഓണം കേരള കാ ദേശിയ ത്യോഹാർ ഹെ ....ശ്രാവൺ മഹിനെ മേം അത്താ ഹെ ......അത്തം സെ ദസ് ദിൻ പഹേലെ ഓണം അത്താ ഹെ ....എന്ന് വേണ്ട .....അങ്ങ് വെച്ചു കസറി .'
മറ്റു ചോദ്യങ്ങൾക്കു സി റ്റി എബ്രഹാമിൻറ്റെ മലയാളം കഥകൾക്ക് എൻറ്റെ വക ഹിന്ദി പരിഭാഷ .....
എന്തായാലും നേടി ....റിസൾട്ട് വന്നപ്പോൾ ഹിന്ദിയും ജയിച്ചു ...വലിയ പരിക്കില്ലാതെ ....
ആ വിജയത്തിന് മറ്റു രണ്ടു പേരോടുകൂടി ഞാൻ കടപ്പെട്ടിരിക്കുന്നു .
ഹൈസ്കൂൾ ക്‌ളാസ്സുകളിൽ എന്നെ ഹിന്ദി പഠിപ്പിച്ച ദേവകി റ്റീച്ചറിനോടും , വീട്ടിലിൽ വിളിച്ചു വരുത്തി ഹിന്ദി പഠിപ്പിച്ച ഹൈസ്കൂളിലെ തന്നെ സുമതി ടീച്ചറിനോടും .................

(എം ഡി ഹോസ്റ്റൽ)......ഓർമ്മകൾ - 4

(എം ഡി ഹോസ്റ്റൽ)
ഓർമ്മകൾ - 4
എം ഡി സെമിനാരി വക ഹോസ്റ്റലിലെ താമസ കാലത്തു ഒരു പ്രത്യേക കളി പഠിച്ചു .
വല്യ മുതൽ മുടക്കില്ല ....അതിലേറെ പൗലോസിനെപ്പോലെയുള്ള വാച്ചർ ഒപ്പം ചെക്കർമാരുടെ പെട്ടെന്നുള്ള വിസിറ്റിൽ ചീട്ടു പിടിച്ചെടുക്കും പോലെയോ , ചെസ്സ് ബോർഡ് പിടിച്ചെടുക്കും പോലെയോ ഉള്ള ഉപദ്രവങ്ങൾ ഒന്നുമില്ല ......
ഞങ്ങൾ കളിച്ചിരുന്നത് മസാല ദോശയോ , പപ്‌സോ പന്തയം വെച്ചായിരുന്നു .
ഈ കളി പണം പന്തയം വെച്ച് കളിക്കുന്നവരുമുണ്ടായിരുന്നു .
ആകെ വേണ്ടത് ഒരു ഗ്ലാസും ഒരു തീപ്പെട്ടിയും ...
ഗ്ലാസ് മേശയുടെ ഒത്ത നടുക്ക് .
മേശ നീളത്തിലാകാം , വീതിയിലാകാം ...
ഇരു വശത്തും രണ്ടു കളിക്കാർ ..
പ്രത്യേകം ശ്രദ്ധിക്കണം ....ഓരോ പുസ്തകം രണ്ടു പേരും മടിയിൽ തുറന്നു വെയ്ക്കും ....
ഒരു മെഴുകുതിരി മേശയുടെ സൈഡിൽ ഘടിപ്പിക്കും ...കറൻറ്റ് പോയാൽ സമയം കളയാതെ ഉടനെ കത്തിച്ചു
പഠിക്കുവാൻ മെഴുകുതിരിയും തീപ്പെട്ടിയും അവശ്യ ഘടകങ്ങൾ ആണല്ലോ ?
കാരണം സ്റ്റഡി ടൈമിൽ കതകു ചാരിയിടാനേ അവകാശമുള്ളൂ .
വാർഡൻ ഇടിക്കുള ശെമ്മാച്ചനോ , അദ്ദേഹത്തിൻറ്റെ എ ഡി സി അഥവാ സി ഐ ഡി ആയ പൗലോസ് വാച്ചറിനോ എപ്പോൾ വേണമെങ്കിലും കതകു തുറന്നു പരിശോധിക്കാം .
തീപ്പെട്ടി മേശയുടെ സൈഡിൽ വെച്ച് വിരലുകൾ കൊണ്ട് ഞൊടിച്ചു ഗ്ലാസ് ലക്ഷ്യമാക്കി തട്ടണം .
ഗ്ലാസ്സിനുള്ളിൽ വീണാൽ പത്തു പോയിൻറ്റ് . ഗ്ലാസിൽ തട്ടി തീപ്പെട്ടി പടം ആ വശം വീണാൽ ഒരു പോയിൻറ്റ് .
ഗ്ലാസിൽ തട്ടിയതിനു ശേഷം തീപ്പെട്ടി നീളത്തിൽ നിന്നാൽ അഞ്ചും വീതിയിൽ നിന്നാൽ രണ്ടും പോയിൻറ്റ് .
തീപ്പെട്ടി മേശയ്ക്കു താഴെ വീണാൽ മൈനസ് അഞ്ചു , അഥവാ അഞ്ചു പോയിൻറ്റ് നഷ്ട്ടം .........
ഗ്ളാസ്സിൽ തട്ടാത്ത ഒരു പോയിൻറ്റും കണക്കാക്കപ്പെടില്ല ....
പോയിൻറ്റ് കിട്ടുന്നവന് തുടരെ തുടരെ സ്ട്രൈക്ക് അഥവാ സെർവ്വ് .
പടമില്ലാത്ത വശം വെച്ചു വേണം സ്ട്രൈക്ക് ...ആ വശം വീണാലും ,ഗ്ലാസിൽ കൊള്ളാതിരുന്നാലും , മേശയ്ക്കു താഴെ പോയാലും സെർവ് എന്ന ഞൊട്ടൽ അടുത്തയാൾക്ക്
ആദ്യം നൂറ് പോയിൻറ്റ് കരസ്ഥമാക്കുന്നവൻ വിജയി .
അവനു പിറ്റേന്നു റൊസാരിയോസിൽ നിന്നും പപ്സ് , അല്ലെങ്കിൽ ആര്യ നിവാസിൽ നിന്നും മസാല ദോശ.
ഈ കളി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ , സ്വർണ്ണ മെഡലിനോടൊപ്പം ഒരു മസാല ദോശയും വിജയിക്ക് നൽകിയിരുന്നുവെങ്കിൽ ഞങ്ങളുടെ ആ കാലഘട്ട എം ഡി ഹോസ്റ്റലിലെ അന്തേവാസികൾ എത്രയോ ഒളിമ്പിക്സ് മെഡലുകൾ ഈ നാടിനു സമ്മാനിച്ചേനെ ?
ഈ 'തീപ്പെട്ടി വിളയാട്ടു പോട്ടി' പഠിച്ചു നാട്ടിലെത്തിയ ഞാൻ എത്രയോ താരങ്ങളെ വണ്ടിപ്പെരിയാർ എന്ന എൻറ്റെ നാടിനും സമ്മാനിച്ചു ......
എം ഡി ഹോസ്റ്റലിലെ മുകളിലെ നിലയിലെ അന്തേവാസികൾക്ക് മാത്രം ഒരു പ്രത്യേക ശീലമുണ്ട് . ഞായറാഴ്ചകളിൽ ഗർഭിണികൾ കുളിക്കുന്നത് പോലെ അഥവാ അതിലുപരി എണ്ണ തേച്ചു കുളി . കുളിമുറി ഫ്രീ പക്ഷെ ഒരുത്തൻറ്റേയും എണ്ണ തേപ്പു കഴിയില്ല .......
എതിർ വശത്തു കാണുന്ന ലീ ഹോസ്റ്റലിലെ അവധി ദിവസങ്ങളിൽ വീടുകളിലേക്ക് പോകാത്ത പെൺകുട്ടികൾ തുണി കഴുകി ഉണക്കിയെടുക്കാൻ വിരിച്ചിടാൻ ഒരു വരവ് അന്നാണ് ........
അകലെ ഒരു പൊട്ടു പോലെ അവരെ കാണാം ...കൈ വീശിക്കാണിക്കാം ........തിരികെ കൈ വീശുന്നത് കാണാം .....
എടാ അളിയാ അത് മഞ്ജുവാ ..
അല്ലെടാ അത് ബി കോമിലെ നളിനിയാ ...
പോ ഉവ്വേ ..ആ മഞ്ഞക്കളറു പാവാട ലൂസിയുടെയാ .....അവള് കഴിഞ്ഞ വെള്ളിയാഴ്ച അതും ഇട്ടാ വന്നത്
അങ്ങനെ തർക്കങ്ങൾ ..
കാരണം അകലെക്കാണുന്ന ആ രൂപങ്ങളിലെ മുഖം ഒന്നും വ്യക്തമായിരുന്നില്ല ....
എന്നുകരുതി എം ഡി ഹോസ്റ്റലിലെ ആ ചുണക്കുട്ടികൾ , ഞങ്ങളാരും തന്നെ എണ്ണ തേച്ചു കുളി വേണ്ടെന്നും വെച്ചില്ല ......
തുണി വിരിച്ചിടുന്നത് വളരെ സാവധാനത്തിൽ ..
'ഇത്ര താമസം തുണി വിരിക്കാൻ തേവയാ ' എന്നതും ചോദ്യം ...
ഈ കണ്ണുകൾ അവരും പ്രതീക്ഷിച്ചിരുന്നിരിക്കും .......

' ഖദർ '.......ഓർമ്മകൾ 3

' ഖദർ '
ഓർമ്മകൾ 3
-------------------
പത്താം ക്ലാസ്സിലെ എൻറ്റെ വേഷം ഖദർ ഷർട്ടും ഖദർ മുണ്ടുമായിരുന്നു ....
കെ സ് യു ക്കാരനായ സ്കൂൾ ലീഡർ ആണല്ലോ ......
സി എം എസ്സിലേയ്ക്ക് പോകുമ്പോൾ അതിൽ രണ്ടു ജോഡി പെട്ടിയിൽ പൊതിഞ്ഞു വെച്ചു ..
പെരിയാറിൽ നിന്നും ചന്ദ്രൻ ചേട്ടൻറ്റെ കടയിൽ നിന്നും വാങ്ങിയ ഹാർഡ് ബോർഡിൽ ഒരു വെൽവെറ്റ് പോലെ തോന്നുന്ന സിന്തറ്റിക് മെറ്റീരിയൽ പൊതിഞ്ഞ പെട്ടിയിൽ .........
ആദ്യ ദിവസം പാൻസും ഷർട്ടും വേഷം ..
അന്ന് തന്നെ ഒന്നെനിക്കു പിടി കിട്ടി ...
സി എം എസ് കോളേജ് എസ് എഫ് ഐ യുടെ കോട്ട ........
ആദ്യ ദിവസം തന്നെ നവാഗതരെ സ്വീകരിക്കാൻ ആ വർഷ സാരഥികളായി മത്സരിക്കാൻ പാർട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ...
ആ വർഷം ചെയർമാനായ സാലസ് വിത്സണും , പിൽക്കാലത്ത് ആ കോളേജിൻറ്റെ പ്രിൻസിപ്പാൾ ആയി മാറിയ ഇന്നത്തെ ഡോക്ടർ റോയ് പോലുള്ള വ്യക്തികൾ .....
സാലസ് അക്കയുടെ ക്ലാസ്മേറ്റ് ....
അങ്ങനെ ആ രണ്ടു ഷർട്ടും മുണ്ടും രണ്ടു വർഷക്കാലം ആ പെട്ടിയുടെ അടിയിലിരുന്നു മടുത്തു .....സ്വയം കീറി ആത്മഹത്യ ചെയ്തതോ എന്തോ ?
രണ്ടു വർഷങ്ങൾക്കു ശേഷം തിരികെപ്പോകാൻ പെട്ടിയടുക്കുമ്പോൾ പൊടിഞ്ഞു ഒരു പരുവത്തിൽ ....
അവിടെയുപേക്ഷിച്ചു തിരികെ പെരിയാറിലേയ്ക്ക് ........
അങ്ങനെ പ്രീ ഡിഗ്രി പഠനകാലത്തു രാഷ്ട്രീയം വേണ്ടെന്നു വെച്ച് കളിയിലേക്ക് ....
തിരഞ്ഞെടുത്തത് വോളിബോൾ ...
സി എം എസ്സിൽ അന്ന് പ്രാധാന്യം ഫുഡ് ബോളിനും ക്രിക്കറ്റിനും ......
വോളിബോൾ കളിക്കാരിൽ അവിടുത്തെ തരക്കേടില്ലാത്ത ഒരു കളിക്കാരൻ ഞാൻ .....
അപ്പോൾ ബാക്കിയുള്ളവരുടെ കളി ഗുണം ഊഹിക്കാമല്ലോ ?
അങ്ങനെയിരിക്കെ ഒരു ടൂർണമെൻറ്റ് ..
അന്ന് കോളേജ് അറിഞ്ഞു വോളിബോൾ ടൂർണമെൻറ്റിനു കോളേജ് ടീമിനെ അയയ്ക്കാറില്ല ...
ആ ബോധം , അഥവാ ഞങ്ങളെക്കുറിച്ചുള്ള ബോധം , പി റ്റി അഥവാ ഫിസിക്കൽ എഡ്യൂക്കേഷൻ സാറിനു ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ ....
ഞങ്ങൾ കുറച്ചു പേര് പോകാൻ തീരുമാനിച്ചു ..
മത്സരം ഏറ്റുമാനൂരിൽ ...
കളിക്കേണ്ടത് പാലാ സെയിൻറ്റ് തോമസ് കോളേജുമായി എന്നാണു ഓർമ്മ ...
എന്തായാലും കളി തുടങ്ങി ......
ഞങ്ങളുടെ സർവ്വ് ...
നല്ലൊരു പാസ് പാലായുടെ സെൻറ്റർ ലിഫ്റ്റർക്കു നൽകി .....
ഞങ്ങളുടെ മൈനസ് പൊസിഷനും ഒഫൻസും മുൻകൂട്ടി തീരുമാനിച്ച രീതിയിൽ ബ്ലോക്കിനായി ....
ഡബിൾ ബ്ലോക്ക് പാറ്റേൺ .....
ലിഫ്റ്റർ പൊസിഷനിൽ നിന്നും പിന്നോട്ടിറങ്ങി ഡ്രോപ്പ് എടുക്കാൻ ( പെറുക്കാൻ ഞങ്ങളുടെ ഭാഷ ) ഞാനും ....
എന്താണ് എനിക്ക് സംഭവിച്ചതെന്നറിയില്ല ...
സ്വർഗ്ഗം കണ്ട പ്രതീതി ....
പൊന്നീച്ചകൾ പറക്കുന്നു ......
പന്തുകളി കോർട്ടിൽ കളിക്കാനിറങ്ങിയ ഞാൻ സ്വപ്നം കാണുകയോ ?
പതിയെ കണ്ണ് തുറന്നു വന്നപ്പോൾ ആർപ്പും വിളികളും ...
ആ ശബ്ദം ഒപ്പം അട്ടഹാസങ്ങൾ ഞാൻ കേട്ടു " അവനെ ചുമന്നു മാറ്റടാ ..അവൻ തീർന്നു ..അടുത്തവനെ കേറ്റ് "...........
കാര്യം പിടി കിട്ടി ....
ഫസ്റ്റ് റോയിൽ ആ പാലാക്കാരൻ അടിച്ച പന്ത് രണ്ടു ബ്ലോക്കുകൾക്കിടയിലൂടെ വന്നു പതിച്ചത് .......
എൻറ്റെ മുഖത്ത് ................
എന്തായാലും ആ സംഭവങ്ങളൊക്കെ ജീവിതത്തിൽ നല്ലതിന് ...
എല്ലാം നല്ലതിന് എന്നല്ലേ ? ..
അല്ലെങ്കിൽ ആ കളിയുമായി ഞാൻ പിന്നേയും ശ്രമങ്ങൾ നടത്തുമായിരുന്നില്ലേ ?
----------------------
കെ ജയശങ്കർ

ഓർമ്മകൾ (2)

ഞാൻ സി എം എസ്സ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചേരുമ്പോൾ എൻറ്റെ മൂത്ത സഹോദരി ,ഞാൻ അക്ക എന്ന് വിളിക്കുന്ന സിന്ധു , അതേ കോളേജിൽ ഡിഗ്രി രണ്ടാം വർഷം . അക്ക താമസം ലീ ഹോസ്റ്റലിൽ . ഞാൻ താമസിക്കുന്നത് എം ഡി ഹോസ്റ്റലിൽ .

ലീ ഹോസ്റ്റൽ സി എം എസ്സ് കോളേജ് നേരിട്ട് നടത്തുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ .

ഞാൻ കോളേജിൽ എത്തുന്നതിനു രണ്ടു വർഷം മുൻപ് തന്നെ കോളേജ് നേരിട്ട് നടത്തിയിരുന്ന ആൺകുട്ടികുളുടെ ഹോസ്റ്റൽ , 'ആസ്ക് വിത്ത് ഹോസ്റ്റൽ '.....ഞങ്ങളുടെ സീനിയർ വിദ്യാർത്ഥികളുടെ ആത്മാർത്ഥ പ്രവർത്തനങ്ങൾ മൂലം പൂട്ടിക്കെട്ടി .

കേട്ട കഥകൾ ശരിയെങ്കിൽ പുലർച്ചെ രണ്ടര മണിക്ക് , ഗാഢ ഉറക്കത്തിൽ കിടക്കുന്ന അദ്ദേഹത്തെ ജനാല വഴി ഒരു ഈറ്റ കൊണ്ട് തോണ്ടി , വിളിച്ചുണർത്തി ഈറ്റയുടെ അറ്റത്തു കെട്ടിയിരുന്ന ചൊറിത്തവളയുടെ ജന്തു ശാസ്ത്ര പരമായ പേര് ആ ശാസ്ത്രം പഠിപ്പിക്കുന്ന ആ അദ്ധ്യാപകനോട് അന്വേഷിച്ചു വെന്നും ........

പിന്നീടൊരിക്കൽ വാർഡന് ഹൃദയ സംബന്ധമായ എന്തോ ചെറിയ അസ്ക്കിത ഉണ്ടായിരുന്നുവെന്നും , അത് മനസ്സിലാക്കിയ ആ കുഞ്ഞുങ്ങൾ അദ്ദേഹത്തിൻറ്റെ മുറിയിൽ അദ്ദേഹം ഉറങ്ങവേ അമിട്ട് പൊട്ടിച്ചുവെന്നും...

അങ്ങനെ അങ്ങനെ അങ്ങനെ പല കലാപരിപാടികൾക്കൊടുവിൽ ആ ഹോസ്റ്റൽ അടച്ചു പൂട്ടുവാൻ തീരുമാനയെന്നും .......

ലീ ഹോസ്റ്റലിലെ വാർഡൻ അന്ന് 'മിസ്സ് മേരി' എന്ന വളരെ പ്രഗത്ഭയായ , ഒപ്പം കുട്ടികളുടെ പേടി സ്വപ്നമായ , അധ്യാപകവൃത്തിയിൽ വളരെ പരിചയ സമ്പന്നയായ കണക്ക് അദ്ധ്യാപിക .

എൻറ്റെ അമ്മയെ സി എം എസ്സ് കോളേജിൽ പഠിപ്പിച്ച അദ്ധ്യാപിക .

മിസ്സ് മേരി മാഡം അക്കയെ ഹോസ്റ്റലിൽ വെച്ച് കണ്ടപ്പോൾ ചോദിച്ചു . എടി ...ലക്ഷ്മികുട്ടിയെ കണ്ടപ്പോൾ നിൻറ്റെ അനിയനെ ഇവിടെ ചേർക്കാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞല്ലോ ? അവൻ ചേർന്നോ ? ഏതാ ഗ്രൂപ്പ് ?

ചേർന്നു മാഡം ....ഫസ്റ്റ് ഗ്രൂപ്പ് , അക്ക മറുപടി പറഞ്ഞു .......

"എന്നാൽ നാളെ മുതൽ കാലത്തെ ഏഴു മണിക്ക് അവനോടു ഇങ്ങോട്ടു ട്യൂഷന് വരാൻ പറഞ്ഞേക്കണം" ....

മാഡം പറഞ്ഞു നടന്നു .......

അക്ക എന്നോട് വിവരം പറഞ്ഞു ......

സംഭവം ലേഡീസ് ഹോസ്റ്റലിലാണ് ട്യൂഷൻ . ആലോചിക്കുമ്പോൾ ഒരു സുഖമുണ്ട് ....പക്ഷേ "മിസ്സ് .മേരി "

ആകെ ചങ്കിടിപ്പായി ......

പോവാതെ വേറെ ഒരു തരവും ഇല്ല .......

അങ്ങനെ കാലത്തെ എഴുന്നേറ്റു നോട്ടു ബുക്കുമായി ലേഡീസ് ഹോസ്റ്റലിലേക്ക് .....

ഇരുപത്തിയഞ്ചോളം കുട്ടികൾ . ഇരുപത്തിഒന്നും പെൺകുട്ടികൾ ...

ഞങ്ങൾ നാലു പേർ ആൺകുട്ടികൾ ...........പിൻ ബഞ്ചിൽ

എന്നെ മാഡം പരിചയപ്പെടുത്തിയത് ഇങ്ങനെ ..

ഇവൻ ശങ്കറ് ....ഇവൻറ്റെ പെങ്ങളിവിടെ ഡിഗ്രിക്ക് പഠിക്കുന്നുണ്ട് ...ഇവൻറ്റെ അമ്മയേയും ഞാൻ പഠിപ്പിച്ചിട്ടുള്ളതാ ......

മിസ് മേരി മാഡം അകത്തെ മുറിയിൽ നിന്നും ക്ലാസ്സ് എടുക്കുവാൻ അകത്തെ വാതിൽ തുറന്നു എത്തുന്നതുവരെ പോലും ആരും പരസ്പരം സംസാരിക്കില്ല . നിശബ്ദത ......

സത്യത്തിൽ പ്രീ ഡിഗ്രി ഒന്നാം വർഷം അല്പമെങ്കിലും ഞാൻ കഷ്ട്ടപ്പെട്ടു പഠിച്ചിട്ടുണ്ടെങ്കിൽ അത് കണക്കു മാത്രം . മുന്നോട്ടുള്ള അധ്യായങ്ങൾ വരെ പഠിപ്പിക്കുന്നതിന് മുൻപേ പഠിച്ചു വെക്കും .

പേടി കൊണ്ട് .........

അങ്ങനെ ആ വർഷം കഴിഞ്ഞു ....

രണ്ടാം വർഷമായി .......

റിസൾട്ട് വന്നു ...എല്ലാ വിഷയവും കഷ്ടി ഞാൻ കടന്നു കൂടി ...കണക്കിന് ആകട്ടെ മുഴുവൻ മാർക്കും ......

പിറ്റേ വർഷവും ട്യൂഷൻ അന്വേഷിച്ചു ഞങ്ങൾ നാല് പേരും ലീ ഹോസ്റ്റലിലെ കയറിച്ചെല്ലുന്ന മുറിയുടെ വാതിക്കലെത്തി ........

മറ്റു മൂന്നു പേർക്കും തരക്കേടില്ലാത്ത മാർക്ക് ഉണ്ട് . എല്ലാ വിഷയവും കൂട്ടി നോക്കിയാൽ ഏറ്റവും കുറവ് എനിക്ക് . ആ നാല് പേരിൽ കണക്കിന് എനിക്ക് മാത്രം മുഴുവൻ മാർക്കും .

ഇറങ്ങിവന്ന മിസ് മേരി മാഡം ഉച്ചത്തിൽ കോപത്തോടെ പറഞ്ഞു . നീയൊന്നും ഇനി ഇങ്ങോട്ടു വരേണ്ട . ഞാൻ പഠിപ്പിച്ച എല്ലാ പെൺപിള്ളേർക്കും നൂറിൽ നൂറാ ...ഇവിടിനി നിനക്കൊന്നും ട്യൂഷനില്ല ...

മറ്റു പെൺകുട്ടികൾ കാൺകെ ദയനീയ ഭാവത്തിൽ ഞങ്ങൾ ആ ഹോസ്റ്റലിൻറ്റെ പടിയിറങ്ങി ....

തിരിഞ്ഞു നോക്കുമ്പോൾ ആ ഹോസ്റ്റൽ ഗേറ്റ് മെല്ലെ കണ്ണിൽ നിന്നും മറഞ്ഞു ....

പിന്നെ സംഭവിച്ചത് അപ്രതീക്ഷിതം ...

"അളിയാ ...മച്ചു രക്ഷപെട്ടടാ" കെട്ടിപ്പിടുത്തവും വിസിലടിയും സന്തോഷ പ്രകടനവും .....................

ആ സന്തോഷം എനിക്ക് മാത്രം അധികം നീണ്ടുനിന്നില്ല ..............

അക്ക എന്നെ കാണാൻ ക്ലാസ്സിലെത്തി ...

'മിസ് മേരി പറഞ്ഞു , നീ നാളെ മുതൽ കാലത്തെ അവിടെ എത്തിക്കോളണമെന്ന് '

രക്ഷപെടാൻ പലതും ഞാൻ അക്കയോട് പറഞ്ഞു നോക്കി ...നോ രക്ഷ ...

അങ്ങനെ സെക്കൻഡ് ഇയർ.... കണക്കു ബുക്കും പേനയുമായി കാലത്തെ ഞാൻ ലീ ഹോസ്റ്റലിലേക്ക് ...

മൂഷികൻ വീണ്ടും മൂഷികനായപോലെ

മുൻ സീറ്റുകളിൽ ഇരുപത്തിയൊന്ന് പെൺകുട്ടികളും

പിൻ സീറ്റിൽ ഞാനും .....................

(ഓർമ്മകൾ - 1)


----------------------------------------------------------------
ഞാൻ എൻറ്റെ ജീവിതാനുഭവങ്ങൾ ഇവിടെ ഓർമ്മകൾ എന്ന പേരിൽ എഴുതുന്നു .
ഇതിൽ ഓരോ ഓർമ്മകൾക്കും മുൻ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ താല്പര്യമുള്ള വായനക്കാർക്കു ക്രമമായി അല്ലാതെ തന്നെ വായിക്കാം .
എഴുതി തുടങ്ങട്ടെ ...........
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ?
--------------------------------------------------------------------
ഹൃദയാക്ഷരങ്ങളുടെ രണ്ടാം ഭാഗം "ഓർമ്മകൾ" എന്ന പേരിൽ എഴുതി തുടങ്ങട്ടെ .
ആദ്യ ഭാഗം പുസ്തകം വാങ്ങിയവർ ഭയപ്പെടേണ്ട .
ഉടനെ അടുത്ത പുസ്തകവുമായി ഇല്ല .
ഈ രണ്ടാം ഭാഗത്തു വണ്ടിപ്പെരിയാറിനൊപ്പം കോട്ടയവും ബാംഗ്ലൂരും എറണാകുളവും കടന്നു വന്നാലേ എൻറ്റെ ഓർമ്മകളുടെ അർത്ഥം പൂർണ്ണമാകൂ .
അതിനാൽ തന്നെ അവയും ഉൾപ്പെടുത്തുന്നു .
അങ്ങനെ സി എം എസ് കോളേജിലെത്തിയ കാലം .....
പ്രീ ഡിഗ്രി ....
പഴയ പ്രീ യൂണിവേഴ്സിറ്റി ......
ഇന്നത്തെ പ്ലസ് ടു .........
അന്ന് രണ്ടു ഷിഫ്റ്റ് ...
മോർണിംഗ് ഷിഫ്റ്റും ഈവനിംഗ് ഷിഫ്റ്റും ......
ഞാൻ കാലത്തത്തെ ഷിഫ്റ്റിൽ .......
അവസാന പീരീഡ് അച്ചനാണ് ( ഫാദർ ) എടുത്തത് ....
ക്ലാസ് കഴിയവേ ഫാദർ കുര്യാക്കോസ് ( പേര് മാറ്റി എഴുതുന്നു ) പറഞ്ഞു നിർത്തി ........
"കുഞ്ഞുങ്ങളെ .....
നാട്ടകം അണ്ടർ പാസ്സ് ഈസ് എ നൊട്ടോറിയസ് പ്ലേസ് കുഞ്ഞേ ....
സോ മെനി വിക്കഡ്‌ വിമൺ കുഞ്ഞേ ......
വൺ ചക്രം ക്യാൻ ഡു എനിതിങ് കുഞ്ഞേ
ബി കെയർഫുൾ കുഞ്ഞേ "
ക്ലാസ് കഴിഞ്ഞു .ബെല്ലടിച്ചു .......ഒരത്യാവശ്യത്തിനു ഒരു സൈക്കിൾ വാടകയ്‌ക്കെടുക്കാൻ ഞാൻ അന്ന് 'വില്യംസ് ഏട്ടൻറ്റെ' കോളേജിനടുത്തുള്ള ആകെയുള്ള "ചക്രം സൈക്കിൾ മാർട്ട്" വരെ പോയി ............
ഒരൊറ്റ സൈക്കിൾ ഇല്ല .......
"കാൽ സൈക്കിൾ വരെ നിൻറ്റെ കൂടെയുള്ള കോളേജ് പിള്ളേര് കൊണ്ടുപോയെടാ" ...................................
ഏട്ടൻറ്റെ മറുപടി ...........................
'വൈകിട്ട് സൈക്കിൾ ചവിട്ടി കിതച്ചെത്തിയ സ്നേഹിതൻ ബിജു പറഞ്ഞു .....
" പുല്ല് ........ആ കത്തനാർക്കു വട്ടാ ...ചുമ്മാ' ...........
-----------------------
(കെ ജയശങ്കർ)